സഖാവ് വി.എസ്. അച്യുതാനന്ദൻ മരിച്ചപ്പോൾ കണ്ടമാനം വാഴ്ത്തപ്പെട്ടു. പക്ഷെ "ടാറ്റയും ബിർളയും ഉൾപ്പെടെയുള്ളവരാണ് താൻ അധികാരത്തിൽ വരുന്നതിനെ എതിർക്കുന്നത്" എന്നുള്ള പുള്ളിയുടെ ഒരു പഴയ പ്രസ്താവന കണ്ടപ്പോൾ, അച്യുതാനന്ദനെ പോലുള്ളവരെ വാഴ്ത്തുന്ന മലയാളികളുടെ മാനസിക നിലയെ ഓർത്ത് ഇതെഴുതുന്നയാൾ ശരിക്കും അന്തിച്ചുപോയി. 'മരിച്ചവരെ കുറ്റം പറയരുത്' എന്നുള്ള സാമൂഹ്യമര്യാദ മാറ്റിനിറുത്തി വി.എസ്. അച്യുതാനന്ദനെ പോലുള്ള ഇടതുപക്ഷ നേതാക്കളെ വിലയിരുത്തിയാൽ, അവരൊക്കെ എണ്ണമറ്റ ദ്രോഹങ്ങൾ കേരളത്തിൻറ്റെ സാമ്പത്തിക വികസനത്തോട് ചെയ്തിട്ടുണ്ട് എന്നാർക്കും കാണാം. അതിലൊന്നുമാത്രമാണ് വികസനം സ്റ്റഷ്ടിക്കുന്ന വ്യവസായ നേതാക്കളായ ടാറ്റക്കും ബിർളക്കും എതിരേയുള്ള അച്യുതാനന്ദന്റെ പഴയ പ്രസ്താവന.
കൊച്ചു കേരളത്തിൽ വി.എസ്. അച്യുതാനന്ദൻ അധികാരത്തിൽ വരുന്നതിനെ കുറിച്ചോർത്തു ടാറ്റക്കും ബിർളക്കും കുണ്ഠിതപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഇനി വി.എസ്. അച്യുതാനന്ദൻ അധികാരം പിടിച്ചാൽപോലും ടാറ്റ ബസുകളെയോ, ബിർളയുടെ സിമൻറ്റ് ചാക്കുകളെയോ അറബിക്കടലിൽ ചവിട്ടിതാഴ്ത്താൻ ആവില്ല. കണ്ണൻദേവൻ തേയില, ഉപ്പ്, ടാറ്റ ട്രക്കുകൾ, സോപ്പ് ഉൽപ്പന്നങ്ങൾ - അങ്ങനെ നിരവധിയാണ് ടാറ്റയുടെ പ്രൊഡക്റ്റുകൾ. ഈ ഉൽപ്പന്നങ്ങളെ ഒന്നും അറബിക്കടലിൽ ചവിട്ടിതാഴ്ത്താൻ ഒരു കോടതിയും നിയമ സംവിധാനങ്ങളും അച്യുതാനന്ദനെ പോലുള്ളവരെ അനുവദിക്കില്ലായിരുന്നു. പക്ഷെ 'ടാറ്റ-ബിർള കോൺസ്റ്റിറ്റ്യൂഷൻ അറബിക്കടലിൽ' എന്നലറി ഒരുകാലത്ത് മുദ്രാവാക്യം വിളിച്ച മലയാളി ടാറ്റക്കും ബിർളക്കും എതിരേയുള്ള ഏതു പ്രസ്താവനക്കും കയ്യടിക്കും. അതുകൊണ്ടായിരിക്കണം വി.എസ്. അച്യുതാനന്ദനെ പോലുള്ള ഒരാൾ കേരളത്തിൽ വലിയ ജനകീയ നേതാവായത്.
വി.എസ്. അച്യുതാനന്ദൻറ്റെ സ്വന്തം മണ്ഡലമായിരുന്ന മലമ്പുഴയിൽ പുള്ളി കാരണം എന്തെങ്കിലും വികസനമുണ്ടായോ എന്ന് ഈ നേതാവ് മരിച്ചപ്പോൾ ആരെങ്കിലും നോക്കിയോ? ആരും നോക്കത്തില്ല. കാരണമെന്തെന്നുവെച്ചാൽ, മലമ്പുഴയിൽ ഒരു വികസനവും വി.എസ്. എന്ന നേതാവ് കൊണ്ടുവന്നിട്ടില്ല എന്ന് ആരും പറയാതെതന്നെ എല്ലാവർക്കും അറിയാം. കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് നിർമ്മിക്കുന്ന 'സീ ഗേറ്റിന്' കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് ഒരളവുവരെ അറുതി വരുത്തുവാൻ കഴിയുമായിരുന്നു എന്നും, കമ്പ്യൂട്ടർ ഹാർഡ് വെയർ വ്യവസായം തിരുവനന്തപുരത്തെ ടെക്നോപാർക്കിൽ സ്ഥാപിക്കപ്പെടാതെ പോയത് വി.എസ്. അച്യുതാനന്തൻറ്റെ പണിമുടക്കിനോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമായിരുന്നു എന്നും മുൻ ടെക്‌നോപാർക്ക് സി.ഇ.ഒ. ജി.വിജയരാഘവൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വി.എസ്. അച്യുതാനന്ദൻറ്റെ വികസന വിരുദ്ധ സമീപനം കൃത്യമായി വെളിവാക്കുന്ന ഒന്നാണ് മുൻ പ്ലാനിംഗ് ബോർഡ് മെമ്പർ ജി.വിജയരാഘവൻറ്റെ ഓർമ്മകുറിപ്പുകൾ. അദ്ദേഹം ഇങ്ങനെ എഴുതുന്നു: "ലോകത്തിലെ ഏറ്റവും വലിയ ഹാർഡ് ഡിസ്‌ക് നിർമ്മാതാക്കളായ 'സീ ഗേറ്റ്' പ്രതിനിധികൾ ബാൻഗ്ലൂരിൽ എത്തിയപ്പോൾ, ഞങ്ങൾ അവരെ ടെക്നോപാർക്കിലേയ്ക്ക് ക്ഷണിച്ചു വരുത്തി. ടെക്നോപാർക്കിലെ സൗകര്യങ്ങൾ കണ്ട് ഇഷ്ടപ്പെട്ട അവർ ടെക്നോപാർക്കിൽ അവരുടെ സ്ഥാപനം തുടങ്ങാം എന്നു സമ്മതിച്ചു. അവർ നൽകിയ വാഗ്ദാനങ്ങളിൽ ചിലത് ഇങ്ങനെയാണ്: ഐ.ടി.ഐ. പാസ്സായ 5000 പെൺകുട്ടികൾക്ക് സീ ഗേറ്റ് നേരിട്ട് തൊഴിൽ നൽകും; ഗവൺമെൻറ്റ് നിശ്ചയിക്കുന്ന അടിസ്ഥാന ശമ്പളത്തേക്കാൾ കൂടുതൽ ആയിരിക്കും ആ അടിസ്ഥാന ശമ്പളം. ജീവനക്കാർക്ക് താമസ സൗകര്യങ്ങൾ, ഇൻഷൂറൻസ് പരിരക്ഷ, തർക്കങ്ങൾ പരിഹരിക്കാൻ തൊഴിലാളികൾ അംഗമായ ഫോറം എന്നിവയും ഉണ്ടാവും. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് അവർ തിരികെ ആവശ്യപെട്ട ഏക കാര്യം ഇതായിരുന്നു. ഒരു മണിക്കൂർ പോലും തങ്ങളുടെ കമ്പനി അടച്ചിടാൻ പാടില്ല. എന്നു പറഞ്ഞാൽ, പണിമുടക്ക് പാടില്ല എന്നാണ്. മുഖ്യമന്ത്രി ആൻറ്റണി, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, ഐ.എൻ.ടി.യു.സി. നേതാക്കൾ എന്നിവർ വ്യവസ്ഥ അംഗീകരിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറിയായ നയനാരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, ''എല്ലാ കാലത്തേയ്ക്കും പറ്റില്ല; പത്തുവർഷത്തേയ്ക്ക് ഒരു പണിമുടക്കും ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാം; താൻ പ്രതിപക്ഷ നേതാവിനെ കൂടെ കാണ്" എന്നാണ്.
"പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ കണ്ട് ഞാൻ വിവരങ്ങൾ ധരിപ്പിച്ചു. ഹാർഡ് ഡിസ്‌ക് വ്യവസായം, അതിൻറ്റെ സാധ്യതകൾ, അവരുടെ വാഗ്ദാനം, വ്യവസ്ഥകൾ എല്ലാം ഞാൻ അദ്ദേഹതോട് പറഞ്ഞൂ. അതിന് വി.എസ്. നൽകിയ മറുപടി 'അങ്ങനത്തെ വ്യവസായം നമുക്ക് വേണ്ട' എന്നായിരുന്നു. ഞാൻ വീണ്ടും അവർ വന്നാലുള്ള മെച്ചങ്ങൾ പറഞ്ഞു. 'സാദ്ധ്യമല്ല' ഇടത് കൈ ഉയർത്തി കനത്ത ശബ്ദത്തിൽ പറഞ്ഞുകൊണ്ട് വി.എസ്. മുഖം തിരിച്ചു. അയ്യായിരം പേർക്ക് നേരിട്ടും, അതിൻറ്റെ ഇരട്ടിയിൽ അധികം പേർക്ക് അല്ലാതെയും സർക്കാർ ശമ്പളത്തിൻറ്റെ ഇരട്ടിയിൽ ലഭിക്കുന്നതും, ആയിരക്കണക്കിന് കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ, ഇൻഷൂറൻസ് പരിരക്ഷ എന്നിവ ലഭിക്കുന്നതും ഒന്നും വി.എസ്സിന് പ്രശ്നം അല്ല. വി.എസ്സിന് പ്രശ്നം ഒന്നുമാത്രം. പണിമുടക്കാൻ ഉള്ള അവസരം ആണത്രേ പരമപ്രധാനം. എൻറ്റെ ദേഷ്യം മുഴുവൻ പ്രകടമാക്കി ഞാൻ വാതിൽ വലിച്ചടച്ച് പുറത്തുകടന്നു."
കമ്യൂണിസ്റ്റ് ചൈനയിലേക്ക് ആണ് 'സീ ഗേറ്റ്' നേരേ പോയത്. അവിടുത്തെ കമ്യൂണിസ്റ്റ് ഗവണ്മെൻറ്റും പാർട്ടിയും അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു. അവിടെയിന്ന് നേരിട്ട് 15,000 പേർക്ക് ജോലി കൊടുത്തിരിക്കുന്ന വമ്പൻ സ്ഥാപനം ആണ് 'സീ ഗേറ്റ്'. "ഇതേപോലെ ആണ് സ്മാർട്ട് സിറ്റി പദ്ധതിയും. ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പദ്ധതി ആയിരുന്നു സ്മാർട്ട് സിറ്റി. വി.എസ്സിൻറ്റെ പിടിപ്പുകേടും പിടിവാശിയും ദീർഘവീക്ഷണമില്ലായ്മയും വഴി നഷ്ടപ്പെട്ട തൊഴിൽ അവസരങ്ങൾക്ക് ആര് സമാധാനം പറയും എന്നാണ് മുൻ പ്ലാനിങ് ബോർഡ് മെമ്പർ ജി.വിജയരാഘവൻ ചോദിക്കുന്നത്.
കർഷകരുടെ വാഴ വെട്ടിയും, അവരുടെ മീൻ കുഞ്ഞുങ്ങളെ തുറന്നുവിട്ടും കമ്യൂണിസ്റ്റ് ലോകം കേരളത്തിൽ പടുത്തുയർത്താൻ അക്ഷീണം യത്നിച്ച ഒരു നേതാവിനോടും, പുള്ളിയുടെ സപ്പോർട്ടേഴ്സിനോടും ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ട് ഒരു കാര്യവുമില്ല. കേരളത്തിലെ കമ്യൂണിസം എന്നുപറഞ്ഞാൽ ബാർബർ ഷോപ്പുകളിലും, ചായ കടകളിലും, മുറുക്കാൻ കടകളിലും, തയ്യൽ കടകളിലും ഒക്കെയുള്ള ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ ഒന്നായിരുന്നുവല്ലോ. പണ്ട് പല നിയോജക മണ്ഡലങ്ങളിലും ഒരു വികസനവും വരാതിരുന്നതിന് കാരണം ബീഡി തൊഴിലാളി സംഘടനകൾ പോലുള്ളവയിൽ നിന്ന് ഉയർന്നുവന്ന ദീർഘവീക്ഷണമില്ലാത്ത നേതാക്കൾ മൂലമായിരുന്നു. ലോക പരിചയമില്ലാത്ത ഓട്ടോക്കാരും, ബാർബർമാരും, ചായക്കടയിൽ വരുന്നവരും, തയ്യൽക്കാരുമൊന്നുമല്ല സയൻസിലും ടെക്നോളജിയിലും അധിഷ്ഠിതമായ വികസനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സൃഷ്ടിക്കേണ്ടതെന്നുള്ള കാര്യം മലയാളി ഇനിയെങ്കിലും മനസിലാക്കേണ്ടതുണ്ട്.
വികസിത രാഷ്ട്രങ്ങളിൽ സി.ഐ.ടി.യു. സംഘടനയിൽ ഉള്ളതുപോലുള്ള ചുമട്ടുതൊഴിലാളികൾ അപ്രത്യക്ഷമായിട്ട് അനേകം വർഷങ്ങളായി. അവിടെയൊക്കെ യന്ത്രങ്ങളാണ് ചുമട് എടുക്കുന്നത്. പ്രൊഫഷണൽ രീതിയിൽ അങ്ങനെയുള്ള ഒരു മാറ്റം വന്നില്ലെങ്കിൽ, ഈയിടെ കാർ ഷോറൂമിലേക്ക് പുതിയ കാർ ഇറക്കിയപ്പോൾ ഒരു ചുമട്ടുതൊഴിലാളി മരിച്ചതുപോലുള്ള ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിച്ചുകൊണ്ടേയിരിക്കും. ദേശാഭിമാനിയിൽ വരുന്ന ലോക കാര്യങ്ങൾ ചർച്ച ചെയ്തോ, സ്റ്റഡി ക്ലാസ്സിൽ പങ്കെടുത്തോ ഒന്നുമല്ല തൊഴിൽ നൈപുണ്യമുള്ള പ്രൊഫഷനലുകൾ സൃഷ്ടിക്കപ്പെടുന്നതെന്നുള്ള കാര്യം മലയാളി ഓർക്കണം.
അരവിന്ദൻറ്റെ 'ഒരിടത്ത്' എന്ന സിനിമയിൽ തയ്യൽക്കാരനായ കമ്യൂണിസ്റ്റുകാരൻ പറയുന്നതുപോലെ "സോവിയറ്റ് യൂണിയനിൽ ഒരു കുട്ടി ജനിച്ചാൽ ആ കുട്ടിക്കുള്ള ഇലക്ട്രിസിറ്റി രാജ്യം കരുതിവെക്കും" എന്നുള്ള രീതിയിൽ സ്വപ്നം കണ്ടിരുന്നവരായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകാരും. സംരഭകത്വം ഇല്ലാതിരുന്ന മുൻ സോവിയറ്റ് യൂണിയനിലെ സമ്പദ്‌വ്യവസ്ഥ തകർന്നടിഞ്ഞത് ഇക്കൂട്ടർ കാണില്ല.
പ്രസിദ്ധ ചൈനീസ് സിനിമയായ 'ഹിബിസ്കസ് ടൗണിൽ', പാർട്ടി പാർട്ടിയുടെ തെറ്റുകൾ തിരുത്തുന്നതായിട്ടാണ് കാണിക്കുന്നത്. നമ്മുടെ തൈരുസാദം പോലുള്ള ഒന്ന് തൻറ്റെ കടയിൽ വിറ്റുകൊണ്ടാണ് ചൈനീസ് സിനിമയിലെ നായിക പണമുണ്ടാക്കുന്നത്. തൊഴിലിലെ നൈപുണ്യത്തിലൂടെ പണമുണ്ടാക്കുന്നതിനെ എതിർത്ത് അവളെ ബൂർഷ്വയായും ക്യാപ്പിറ്റലിസ്റ്റായും ചിത്രീകരിച്ചുകൊണ്ട് ചൈനീസ് സാംസ്‌കാരിക വിപ്ലവത്തിൻറ്റെ സമയത്ത് ചെരിപ്പുമാല അണിയിച്ചുകൊണ്ട് ടൗൺ മധ്യത്തിൽ നിറുത്തുന്നു. പിന്നീട് പാർട്ടി സംരഭകത്വത്തിലുള്ള എതിർപ്പ് പിൻവലിച്ചപ്പോൾ, നായികക്ക് വീണ്ടും തൈരുസാദം വിൽക്കുന്ന കട തുറക്കാനായി. നായിക വീണ്ടും സാമ്പത്തികമായി പച്ച പിടിക്കുന്നു. ഇങ്ങനെയുള്ള 'എൻറ്റർപ്രനർഷിപ്പ്' അഥവാ സംരഭകത്വം വന്നാൽ മാത്രമേ ഏതൊരു സമൂഹത്തിലും 'വെൽത് ക്രിയേഷൻ' എന്നൊന്നുള്ളത് സംഭവിക്കൂ. അതല്ലാതെ വി.എസ്. അച്യുതാനന്ദൻ പ്രതിനിധീകരിച്ചിരുന്ന വരട്ടു വാദങ്ങളും, വികസന വിരുദ്ധതയും ഏതൊരു സമൂഹത്തേയും അധോഗതിയിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
ഗൾഫ് മൈഗ്രേഷനിലൂടെ കേരളത്തിലെ പ്രവാസി മലയാളികളാണ് 1970 മുതൽ ഇവിടുത്തെ ദാരിദ്ര്യം മാറ്റിയതെന്നുള്ള വസ്തുത വി.എസ്. അച്യുതാനന്ദനെ പോലുള്ള കമ്യൂണിസ്റ്റ് നേതാക്കളെ വാഴ്ത്തിപ്പാടുമ്പോൾ പലരും മറന്നുപോകുന്നു. 1970-കളിലും, 80-കളിലും ഗൾഫ് പണം ഒഴുകിയ വകുപ്പിൽ ഇവിടെ 'അഗ്രികൾച്ചർ സെക്റ്ററിൽ' നിന്ന് തൊഴിലാളികൾ 'കൺസ്ട്രക്ഷൻ സെക്റ്ററിലേക്ക്' മാറി. തൊഴിലാളികളുടെ ദിവസ വേതനം കൂടി; കെട്ടുറപ്പുള്ള വീടുകൾ കേരളത്തിൽ നിലവിൽ വന്നു. അതല്ലെങ്കിൽ പലവ്യഞ്ജന കടകളുടെ മുമ്പിൽ നിന്ന് വൈകുന്നേരമാകുമ്പോൾ 'ഒരു രൂപക്ക് വെളിച്ചെണ്ണ; ഒരു രൂപക്ക് മല്ലിപ്പൊടി' - എന്നൊക്കെ വിളിച്ചു പറഞ്ഞിരുന്നവരാണ് 1970-കളിലും, 80-കളിലും ജീവിച്ചിരുന്ന തൊഴിലാളികളുടെ കുടുംബത്തിൽ പെട്ട പലരും. ജലജയും, വേണു നാഗവള്ളിയും, ടി. പി. ബാലഗോപാലനും ഒക്കെപോലെ തൊഴിലില്ലാത്ത, ഫ്രസ്‌ട്രേഷൻ അടിച്ചു നടന്നിരുന്ന യുവതീ-യുവാക്കളായിരുന്നു 1980-കളിലെ മലയാള സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങൾ.
റേഷൻ കാർഡും, സഞ്ചിയും, മണ്ണെണ്ണ കുപ്പിയും, 'ഡാൽഡ'-യുടെ ടിന്നും ഒക്കെ ഒരുകാലത്ത് കേരളീയ ജനതയുടെ ജീവിതത്തിൻറ്റെ ഭാഗം തന്നെ ആയിരുന്നു. ഇന്നത്തെ 'ന്യൂ ജെനെറേഷൻ' കുട്ടികൾക്ക് അതിനെ കുറിച്ചൊന്നും അറിവില്ലെന്നു മാത്രം. റേഷൻ കടകളിൽ കൂടിയും, മാവേലി സ്റ്റോറുകൾ വഴിയും ഉണ്ടാക്കിയെടുത്ത പൊതുവിതരണ സബ്രദായം ഇല്ലായിരുന്നുവെങ്കിൽ വലിയൊരു ശതമാനം കേരളീയ ജനത 1970-കളിലും, 80-കളിലും പട്ടിണി കിടന്നേനേ. ഇത്തരം പൊതുവിതരണ സബ്രദായം ഉണ്ടായിട്ടുപോലും 1970-കളിലും, 80-കളിലും ഇവിടെ ഇഷ്ടം പോലെ അത്താഴപട്ടിണിക്കാർ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ഇപ്പോൾ 50-60 വയസ്സുള്ള പലരും പണ്ട് മാവേലി സ്റ്റോറുകളുകൾക്ക് മുമ്പിൽ മണിക്കൂറുകൾ ക്യൂ നിന്നവരാണ്. വട്ടയിലയിൽ സ്കൂളുകളിൽ നിന്ന് ഉപ്പുമാവ് വാങ്ങിതിന്ന ചരിത്രവും 1960-കളിലും, 70-കളിലും വളർന്ന പലർക്കുമുണ്ട്. 'ഉപ്പുമാവിൻറ്റെ പിള്ളേർ' എന്നായിരുന്നു 50-60 വർഷം മുമ്പ് സർക്കാർ സ്കൂളിൽ പോയിരുന്ന കുട്ടികൾ അറിയപ്പെട്ടിരുന്നത് തന്നെ. ഇതൊക്കെ ഇന്നും കമ്യൂണിസത്തെ വാഴ്ത്തിപ്പാടുമ്പോൾ മലയാളി ഓർമിക്കേണ്ടതുണ്ട്.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)