ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയത്തിൽ സിബിസിഐയെ (കത്തോലിക്കാ മെത്രാൻ സമിതി) പരോക്ഷമായി വിമർശിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ സി.പി.എം. എം.പി. ജോൺ ബ്രിട്ടാസ് രൂക്ഷവിമർശനവുമായി രംഗത്ത്. മന്ത്രിസ്ഥാനം നിലനിർത്താനുള്ള ജോർജ് കുര്യന്റെ "ഗതികേടാണ്" ഈ പ്രസ്താവനയെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവരെ ജോർജ് കുര്യനും ബി.ജെ.പി.യും ചേർന്ന് വഞ്ചിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. ആരോപിച്ചു. കത്തോലിക്കാസഭയെ മുൻനിർത്തി മന്ത്രി സ്ഥാനത്തേക്കെത്തിയ വ്യക്തിയാണ് ജോർജ് കുര്യൻ. "ക്രൈസ്തവരെ രക്ഷിക്കാൻ തങ്ങൾ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി.യുടെ ഗൂഢലക്ഷ്യത്തിൻ്റെ പ്രധാന ഉപഭോക്താവാണ് ജോർജ് കുര്യൻ," അദ്ദേഹം കൂട്ടിച്ചേർത്തു. സിബിസിഐയെ കുറ്റപ്പെടുത്തിയ ജോർജ് കുര്യൻ കന്യാസ്ത്രീകൾക്കായി എന്തുചെയ്തുവെന്ന് വ്യക്തമാക്കണമെന്നും, ക്രൈസ്തവ സമൂഹത്തോട് മാപ്പ് പറയണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
വിഷയത്തിൽ പ്രതികരിക്കാത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും ജോൺ ബ്രിട്ടാസ് ആഞ്ഞടിച്ചു. "മാതാവിന് കിരീടവുമായി ചിലപ്പോൾ കേരളത്തിൽ എത്തിയേക്കാം, എന്നാൽ ഈ വിഷയത്തിൽ സുരേഷ് ഗോപി മിണ്ടിയതായി കണ്ടില്ല," ജോൺ ബ്രിട്ടാസ് പരിഹസിച്ചു.
കന്യാസ്ത്രീകളുടെ ജാമ്യം തടയാൻ ഛത്തീസ്ഗഡ് സർക്കാരും പോലീസും ശ്രമിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. ആരോപിച്ചു. പെൺകുട്ടിയുടെ മൊഴി മാറ്റാനുള്ള തീവ്രശ്രമം നടക്കുന്നുണ്ടെന്നും, പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English summary:
George Kurian and his group are deceiving Christians in Kerala; Suresh Gopi might arrive with a crown for Mother Mary," says John Brittas, coming forward with sharp criticism.