കൊച്ചി: മലയാള സിനിമ താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് വിട്ടുനില്‍ക്കണമെന്ന് നടൻ വിജയ് ബാബു. എനിക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഞാൻ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹത്തിനെതിരെ നിരവധി കേസുകളുണ്ടെന്നും വിജയ് ബാബു പറഞ്ഞു.
സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ എന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം തിരഞ്ഞെടുപ്പില്‍ നടൻ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരനും ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരും. മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്റ പേര് വലിചിഴക്കുന്നത് ചിലരുടെ ശീലമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് പേരാണ് മത്സരിക്കുന്നത്. ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. അതിനിടെ ജഗദീഷ് പിൻമാറിയേക്കും എന്നും വാര്‍ത്തകള്‍ വന്നിരുന്നു.