Image

നിവിന്‍ പോളിക്കെതിരേ പരാതി നല്‍കിയ ഷംനാസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Published on 30 July, 2025
നിവിന്‍ പോളിക്കെതിരേ പരാതി നല്‍കിയ ഷംനാസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കോട്ടയം: കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി നടന്‍ നിവിന്‍ പോളിക്കെതിരേ പരാതി നല്‍കിയ നിര്‍മാതാവ് പി.എ. ഷംനാസിനെതിരേ ജാമ്യമില്ലാ വകുപ്പില്‍ പുതിയ അന്വേഷണം നടത്താൻ കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇയാള്‍ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയതിനുമാണ് അന്വേഷണം.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ചുവച്ച് ഫിലിം ചേംബറില്‍ നിന്നു ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കുകയും ചെയ്തു.

തുടർന്ന് ഫിലിം ചേംബറില്‍ നിന്നു കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുകയായിരുന്നു. ഈ കേസില്‍ നിവിന്‍ പോളിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് ഇയാൾ നേടുകയും ചെയ്തു.

ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി, ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

നിവിന്‍ പോളിക്കെതിരെ എഫ്‌ഐആര്‍ ഇടാന്‍ ഉത്തരവിട്ട അതേ കോടതി തന്നെയാണ് ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേടിയതാണെന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക