Image

ജോസ് ഡോക്ടർ എന്ന ഒരു വിശുദ്ധനെ കണ്ടുമുട്ടിയപ്പപ്പോൾ (ടോം ജോസ് തടിയംപാട്)

Published on 25 August, 2025
ജോസ് ഡോക്ടർ എന്ന ഒരു വിശുദ്ധനെ   കണ്ടുമുട്ടിയപ്പപ്പോൾ  (ടോം ജോസ് തടിയംപാട്)

കടുത്ത മനുഷ്യ സ്നേഹം തന്റെ മനസ്സിൽ എത്തിച്ചതിൽ ഇംഗ്ലണ്ടിൽ FRCS നു പഠിച്ച സമയത്തു കണ്ടുമുട്ടിയ ഗുരുക്കന്മാരും  പിതാവ്‌ ഡോ.  സ്റ്റീഫൻ  ചാഴികാട്ടുമാണെന്നു  ജോസ് ഡോക്ടർ പറയുന്നു. തൊടുപുഴയിൽ മാത്രമല്ല  ഇടുക്കി ജില്ലയിൽ  ജോസ് ഡോക്ടറെ അറിയാത്തവർ ആരും ഉണ്ടാകില്ല. തന്റെ മുൻപിൽ വരുന്നവരോട് സംസാരിക്കുക എന്നതാണ് ഡോക്ടറുടെ പ്രധാന ഹോബി. എന്തിനും മുൻപിൽ മനുഷ്യനെ നിർത്തുക എന്നതാണ് അദ്ദേഹത്തിന്റെ തത്വചിന്ത.  ഇംഗ്ളണ്ടിൽ പഠിക്കുന്ന സമയത്തു അദ്ദേഹത്തിന്റെ ഗുരു പറഞ്ഞതാണ് അദ്ദേഹത്തിന്റെ വേദവാക്യ൦. എന്താണോ അതിന്റെ യാഥാർഥ്യത്തിൽ അംഗീകരിക്കുക എന്നതാണ് ആ ദർശനം
ഭാര്യയുടെ അനുജത്തിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഡോക്ടർമാരായ 5  മക്കളോടും ഭാര്യയോടും ഒപ്പമാണ്  അദ്ദേഹം യു കെ യിൽ എത്തിയത് .1967 ൽ  യു കെ യിൽ പഠനത്തിനു എത്തി. 1975  വരെ  ഇവിടെ  ജോലിചെയ്തപ്പോൾ ഉണ്ടായിരുന്ന  സുഹൃത്തുക്കളെ വീണ്ടും  കാണുക എന്നതാണ്
യാത്രയുടെ മറ്റൊരു ഉദ്ദേശം.  

അന്നും ഇന്നും തമ്മിൽ  യു കെ യിൽ കാണുന്ന മാറ്റങ്ങളെ സംബന്ധിച്ചു ചോദിച്ചപ്പോൾ  വിലവർധനവാണ്‌ ഒരു വലിയ മാറ്റമായി ചൂണ്ടിക്കാണിച്ചത്. പൊതുവായ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്ന് പറഞ്ഞു. അന്നും മോട്ടോർ വേ കളും റെയ്ൽവേയുമൊക്കെ  ഇതുപോലെ തന്നെ ഉണ്ടായിരുന്നു . 1968 ഡ്രൈവിംഗ് ടെസ്റ്റിന് പോയി റിവേഴ്‌സ് എടുത്തപ്പോൾ കെർബിൽ തട്ടിയതുകൊണ്ടു തോറ്റുപോയെന്നും രണ്ടാമതാണ് ടെസ്റ്റ് പാസായതെന്നും ഡോക്ടർ ഓർത്തു പറഞ്ഞു.

ഈ നാട്ടിലുള്ള ആളുകളെ  സഹായിക്കാൻ നീ നാട്ടിൽ നിൽക്കുന്നത് നല്ലതെന്നു  പിതാവ് സ്റ്റീഫൻ പറഞ്ഞതുകൊണ്ടാണ് യു കെ യിലെ ചെസ്റ്ററിൽ രജിസ്‌ട്രാർ ആയി   ചെയ്തിരിരുന്ന ജോലി ഉപേക്ഷിച്ചു തൊടുപുഴയിലെ ചാഴികാട്ടു ഹോസ്പിറ്റലിൽ ജോലി സ്വീകരിച്ചത്. ആദ്യ ഫ്ലൈറ്റ് യാത്രയും ലണ്ടൻ ഹീത്രു എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തോട് ഒരു സ്ത്രീകാണിച്ച സ്നേഹവും എല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മറ്റുമനുഷ്യർക്കു പകർന്നുകൊടുത്തുകൊണ്ടു 82 മത്തെ  വയസിലും അദ്ദേഹം കർമ്മ നിരതനായി മുൻപോട്ടു പോകുന്നു.

എനിക്ക് ഡോക്ടർ ജോസിന്റെ മുൻപിൽ ഇരുന്നപ്പോൾ ഒരു നല്ല മനുഷ്യ സ്നേഹിയായ  ഒരു വിശുദ്ധന്റെയും മുൻപിൽ ഇരിക്കുന്നതായിട്ടാണ് തോന്നിയത്. ഷോയ് ചെറിയാന്റെ വീട്ടിൽ നിന്നും  ഒരുമിച്ചു  ഭക്ഷണം കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത് .

ജോസ് സാറിനെ പറ്റി തൊടുപുഴ സ്വദേശി അഡ്വക്കേറ്റ് എസ്  അശോകൻ 2023 ൽ പങ്കുവച്ച ഒരു കുറിപ്പുകൂടി ഇവിടെ  പങ്കുവയ്ക്കുന്നു    

ദൈവം കൈയെത്തും ദൂരത്ത്

ഞാന്‍ ഇതുവരെ ദൈവത്തെ നേരില്‍ കണ്ടിട്ടില്ല. മറ്റാരെങ്കിലും കണ്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നുമില്ല. അകക്കണ്ണു കൊണ്ടും അനുഭവങ്ങളിലൂടെയും മറ്റുള്ളവരിലൂടെയുമാണ് നമ്മള്‍ ദൈവത്തെ കാണുന്നതും അറിയുന്നതും. അതു കൊണ്ടു തന്നെയാകണം ചിത്രകാരന്‍മാര്‍ ദൈവത്തിന് മനുഷ്യഛായ നല്‍കിയതും.
തൊടുപുഴയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് ആളുകള്‍ ദൈവത്തെ കാണുന്നത് ജോസ് ഡോക്ടറിലൂടെയാണ്. തൊടുപുഴയിലെ പ്രശസ്തമായ ചാഴിക്കാട്ട് മള്‍ട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോസഫ് സ്റ്റീഫന്‍ എഫ് ആര്‍ സി എസ് ആണ് നാട്ടുകാരുടെ കണ്‍കണ്ട ദൈവമായ ജോസ് ഡോക്ടര്‍.

രോഗ നിര്‍ണ്ണയത്തിന് സഹായകമായ കോടികളുടെ മുതല്‍ മുടക്കുള്ള വിദഗ്ധ ഉപകരണങ്ങള്‍ ആവോളം ഉള്ളപ്പോഴും ഒരു കരസ്പര്‍ശം കൊണ്ട് രോഗം കൃത്യമായി നിര്‍ണയിക്കാനും വിദഗ്ധമായ ചികിത്സ നല്‍കാനുമുള്ള മാന്ത്രിക ശക്തിയുണ്ട് ജോസ് ഡോക്ടര്‍ക്ക് എന്ന് വിശ്വസിക്കുന്ന ഒരുപാട് രോഗികള്‍ ഉണ്ട്. സ്‌പെഷ്യലിസ്റ്റുകളുടെ വരവോടെ രോഗ നിര്‍ണയം കൂടുതല്‍ സങ്കീര്‍ണമായ കാലഘട്ടത്തില്‍ ജോസ് ഡോക്ടര്‍ അപവാദമാണ്.
ഒരു ചീട്ടെടുത്താല്‍ കുടുംബാഗങ്ങള്‍ക്ക് മുഴുവന്‍ ജോസ് ഡോക്ടര്‍ ചികിത്സ നല്‍കുമെന്ന പറച്ചില്‍ വെറും തമാശയല്ല. പലപ്പോഴും അത് ശരിയാണ്. സത്യത്തില്‍ പാവപ്പെട്ടവരുടെ ആശാബിന്ദുവാണ് അദ്ദേഹം. പുതു തലമുറയിലെ ഡോക്ടര്‍മാരും ആശുപത്രി ഉടമകളും ഒക്കെ ജോസ് ഡോക്ടറെ കണ്ടു പഠിച്ചിരുന്നെങ്കില്‍ എന്ന് ആരും ആശിച്ചു പോകും!.
 


പത്തിരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് പഴയകാല മലങ്കര എസ്റ്റേറ്റ് സുപ്രണ്ടിന്റെ മകന്‍ ഡോക്ടര്‍ ജോര്‍ജ്ജിനെ വെല്ലുര്‍ ആശുപത്രിയില്‍ വെച്ച് കാണാനിടയായി. അപ്പോഴേക്കും ജോര്‍ജ്ജ് അതിസൂക്ഷമ നാഢീവ്യൂഹ ശസ്ത്രക്രീയ വിദഗ്ധനായ ഡോക്ടര്‍ ജോര്‍ജ്ജ് അബ്രഹാം ആയി മാറിയിരുന്നു. ഹൗസ് സര്‍ജന്‍സിക്കു ശേഷം പരിശീലനത്തിനായി കുറച്ചു കാലം ജോസ് ഡോക്ടറുടെ കൂടെയുണ്ടായിരുന്ന ഓര്‍മകള്‍ പങ്കിട്ടു കൊണ്ട് ജോര്‍ജ്ജ് പറഞ്ഞവാക്കുകള്‍ ഇപ്പോഴും മറന്നിട്ടില്ല. 'ജോസ് ഡോക്ടറെ പോലെ മിടുമിടുക്കനായ ഒരു സര്‍ജനെ ഇതുവരെ കണ്ടിട്ടില്ല. തൊടുപുഴയിലെ ചെറിയ ലോകത്ത് ഒതുങ്ങിയപ്പോള്‍ രാജ്യത്താകെമാനം നിറഞ്ഞു നില്‍ക്കാനാവുമായിരുന്ന അവസരമാണ് പ്രതിഭാശാലിയായ ജോസ് ഡോക്ടര്‍ക്ക് നഷ്ടമായത'്.
ജോസ് ഡോക്ടറുടെ നഷ്ടം തൊടുപുഴകാരുടെ ഭാഗ്യമായി മാറിയത് ചരിത്രം. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ ജോസ് ഡോക്ടര്‍ മത്സരിച്ചിരുന്നെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് സ്വന്തം വോട്ടു പോലും കിട്ടുമായിരുന്നില്ലെന്ന് പലപ്പോഴും ഓര്‍ത്തിട്ടുണ്ട്.

ക്രിസ്തുദേവന്‍ തിരുപിറവിയെടുത്ത ക്രിസ്തുമസ് ദിനത്തില്‍ തന്നെ ജോസ് ഡോക്ടറും ജനിച്ചത് ദൈവ നിയോഗം. എണ്‍പതിന്റെ നിറവിലെത്തിയ പ്രിയപ്പെട്ട ജോസ് ഡോക്ടര്‍ക്ക് ആയുസ്സും ആരോഗ്യവും നല്‍കണമേയെന്ന പ്രാര്‍ത്ഥനയോടെ മംഗളാശംസകള്‍!.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക