ആലപ്പുഴ: 71ാമത് നെഹ്‌റു ട്രോഫി വള്ളം കളിയില്‍ വീയപുരം ജല രാജാക്കന്‍മാര്‍. പുന്നമട വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഫൈനലില്‍ വന്‍ കുതിപ്പ് നടത്തിയാണ് കിരീടം പിടിച്ചെടുത്തത്.
കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പമെത്തിയ വീയപുരത്തിന് ഇത് രണ്ടാം വിജയമാണ്. 2023ലാണ് വീയപുരം ഇതിന് മുമ്പ് ജലരാജാവായത്. നാലാം ട്രാക്കിലാണ് വി ബി സിയുടെ വീയപുരം ചുണ്ടൻ തുഴയെറിഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബിൻ്റെ ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്.
ഫൈനല്‍ ഇഞ്ചോടിഞ്ചായിരുന്നു. തുടക്കം മുതല്‍ വീയപുരം മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് മേല്‍പ്പാടവും നടുഭാഗവും മുന്നോട്ടു വന്നെങ്കിലും അവസാന ഘട്ടത്തില്‍ വീയപുരം തന്നെ മുന്നിലേക്ക് കയറിയാണ് കിരീടം സ്വന്തമാക്കിയത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പിബിസി മേപ്പാടം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടൻ നാലാമതുമെത്തി. ഒന്നാം ട്രാക്കിലായിരുന്നു പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻ്റെ പിബിസി മേൽപ്പാടം ചുണ്ടൻ മത്സരിച്ചത്. രണ്ടാം ട്രാക്കിൽ നിരണം ബോട്ട് ക്ലബ്ബിൻ്റെ നിരണം ചുണ്ടനാണ് തുഴയെറിഞ്ഞത്.
ഫൈനലിൽ മൂന്നാം ട്രാക്കിൽ പുന്നമട ബോട്ട് ക്ലബ്ബിൻ്റെ നടുഭാഗം ചുണ്ടനാണ് മത്സരിച്ചത്. 4:21.084 സമയം കുറിച്ചായിരുന്നു വീയപുരത്തിൻ്റെ വിജയം. നടുഭാഗം 4:21.782. മേൽപ്പാടം 4:21.933, നിരണം 4:22.035 എന്നിങ്ങനെയാണ് ഫൈനലിൽ കുറിച്ച സമയം.
നേരത്തെ ആറ് ഹീറ്റ്സുകളിലായി നടന്ന പ്രാഥമിക മത്സരങ്ങളിൽ ഏറ്റവും മികച്ച സമയം കുറിച്ച 4 ടീമുകളാണ് ഫൈനലിൽ മത്സരത്തിന് യോഗ്യത നേടിയത്. നടുഭാഗം-പുന്നമട ബോട്ട് ക്ലബ്ബ്-4.20.904, നിരണം-നിരണം ബോട്ട് ക്ലബ്ബ്-4.21.269, വീയപുരം-വിബിസി-4.21.810, മേൽപ്പാടം-പിബിസി-4.22.123 എന്നിവയാണ് ഫൈനലിന് യോഗ്യത നേടിയത്.
ലൂസേഴ്സ് ഫൈനലിൽ തലവടി, പായിപ്പാടൻ, കാരിച്ചാൽ, നടുവിലെ പറമ്പൻ എന്നിവര്‍ ഫൈനലിലെത്തി.