കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയായ അനൂപ് മാലിക് പിടിയിലായി. കാഞ്ഞങ്ങാട് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സ്ഫോടനത്തിന് ശേഷം ഒളിവിൽ പോവുകയായിരുന്നു അനൂപ്. സ്ഫോടനത്തിൽ ചാലാട് സ്വദേശിയായ മുഹമ്മദ് ആഷാം ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണമായി തകർന്നു. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ആഷാമിന്റെ മൃതദേഹം കണ്ടെടുത്തത്.
പയ്യന്നൂരിൽ സ്പെയർപാർട്സ് കട നടത്തുന്നയാളെന്ന് പറഞ്ഞ് വാടകക്കെടുത്തു .ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. പയ്യന്നൂരിൽ സ്പെയർപാർട്സ് കട നടത്തുന്നയാളെന്ന് വിശ്വസിപ്പിച്ചാണ് അനൂപ് ഈ വീട് വാടകക്കെടുത്തതെന്ന് വീട്ടുടമസ്ഥ പറഞ്ഞു.
അനൂപിന്റെ നിർദേശപ്രകാരം സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് എത്തിച്ചു നൽകിയിരുന്നത് കൊല്ലപ്പെട്ട ആഷാമാണെന്ന് പോലീസ് കണ്ടെത്തി. അനൂപിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം നിലവിൽ ആറ് കേസുകൾ ഉണ്ട്. 2016-ൽ കണ്ണൂർ പുഴാതിയിൽ വീടിനുള്ളിൽ സമാനരീതിയിൽ സ്ഫോടനമുണ്ടായ കേസിലും ഇയാൾ പ്രതിയാണ്. ആ സംഭവത്തിൽ ഒരാൾ മരിക്കുകയും അനൂപിന്റെ ഭാര്യക്കും മകൾക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിയെ കണ്ണപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
English summary:
Explosive device detonates in Kannur; main suspect Anoop Malik arrested.