Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാതെ ഇരകൾ ; ഗര്‍ഭഛിദ്രം നടത്താന്‍ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം

Published on 31 August, 2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാതെ ഇരകൾ ; ഗര്‍ഭഛിദ്രം നടത്താന്‍ നിർബന്ധിച്ച പെൺകുട്ടിയുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം

തിരുവനന്തപുരം: ഗര്‍ഭഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിര്‍ബന്ധിച്ചുവെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരിട്ട് പരാതി നല്‍കിയിട്ടില്ലെങ്കിലും അതിജീവിത മൊഴി നല്‍കുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം.

രാഹുലിനെതിരായ ലൈംഗിക ആരോപണ പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം നാളെ മുതല്‍ ഇക്കാര്യത്തില്‍ നടപടി തുടങ്ങും. രാഹുലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച സിനിമാതാരവും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക അടക്കമുള്ളവരില്‍നിന്ന് മൊഴിയെടുക്കും.

ആദ്യം പരാതിക്കാരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. നിലവില്‍ ഇരകള്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല. ലഭിച്ച പരാതികളെല്ലാം മൂന്നാം കക്ഷികളുടേതാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ശബ്ദ സന്ദേശങ്ങള്‍, വാട്സ്ആപ്പ് ചാറ്റുകള്‍ തുടങ്ങിയവ തെളിവുകളായി വരുന്നതിനാല്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ സൈബര്‍ വിദഗ്ധരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരകള്‍ നേരിട്ട് പരാതി നല്‍കാത്തത് രാഹുലിന് പിടിവള്ളിയായേക്കും.

കഴിഞ്ഞ ദിവസം അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിശദമായ യോഗം ചേര്‍ന്നിരുന്നു. നിലവില്‍ പത്തിലേറെ പരാതികളാണ് രാഹുലിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇവയെല്ലാം മൂന്നാം കക്ഷികളുടെ പരാതികളുമാണ്. ഈ പരാതികളെല്ലാം ക്രൈംബ്രാഞ്ചിന് പൊലീസ് കൈമാറിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക