സാര്‍വ്വത്രികസഭാസിനഡ് 2023 ഒക്‌ടോബറില്‍ റോമില്‍ സമ്മേളിച്ച വിവരം നമുക്കെല്ലാവർക്കും അറിവുള്ളതാണല്ലോ. മെത്രാന്മാരുടെ ഒരു സമ്മേളനം എന്നതിലുപരി സഭയുടെ എല്ലാത്തലങ്ങളിലുമുള്ള വിശ്വാസികളെയും പങ്കുചേര്‍ത്തുകൊണ്ട് രണ്ടു വര്‍ഷം നീണ്ടുനിന്ന ഒരു പ്രക്രിയയിലൂടെയായിരുന്നു സാര്‍വ്വത്രികസഭാസിനഡ് സമ്മേളിച്ചത്. അതിനുതകിയ ഒരു രൂപരേഖ-മെത്രാന്‍ സിനഡിന്റെ നവീകൃതക്രമം-ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ 2018 സെപ്തംബര്‍ 15-ന് പ്രസിദ്ധീകരിച്ചിരുന്നു. 'മെത്രാന്മാരുടെ കൂട്ടായ്മ' (Episcopalis Communio) എന്നാണ് ആ അപ്പോസ്തലിക ലേഖനത്തിന്റെ പേര്. ഈ നവീകൃതക്രമമനുസരിച്ചു സിനഡല്‍ സമ്മേളനങ്ങള്‍ രൂപതാ തലത്തില്‍ ആരംഭിച്ച് പ്രാദേശികം, ദേശീയം, അന്തർദേശീയം എന്നീ തലങ്ങളിലെല്ലാം നടത്തപ്പെടേണ്ടതായിരുന്നു. "ഒരുമിച്ചുള്ള യാത്ര" പ്രോത്സാഹിപ്പിക്കുന്നതിനും ശ്രേണിക്ക് (hierarchy) അപ്പുറത്തേക്ക് സംഭാഷണം വിശാലമാക്കുന്നതിനുമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഗോളശ്രമത്തിന്റെ ഭാഗമായിരുന്നു ആ പ്രക്രിയ. നിഭാഗ്യവശാൽ, സർവ്വജ്ഞാനികളായ സീറോ-മലബാർ മെത്രാന്മാർ രൂപതാതലത്തിലുള്ള സിനഡല്‍ സമ്മേളനങ്ങള്‍പോലും സംഘടിപ്പിക്കാതെ സാര്‍വ്വത്രികസഭാസിനഡിൽ സംബന്ധിക്കുകയാണ് ചെയ്തത്. സാര്‍വ്വത്രികസഭാസിനഡിന്റെ തയ്യാറെടുപ്പിൽനിന്നും അൽമായരെയും സന്ന്യസ്തരെയും വൈദികരെയും മെത്രാന്മാർ ഫലപ്രദമായി ഒഴിവാക്കി. എന്നാൽ, പരമാധികാരത്തിന്റെ അർത്ഥവും അതിൻറെ നാളത്തെ രൂപവും സംബന്ധിച്ച ഒരു പ്രഖ്യാപനമായിരുന്നു 2023-ലെ സിനഡ്.
വൈദികർ, സന്ന്യസ്തർ, അല്മായ അംഗങ്ങൾ, പ്രത്യേകിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിൽ, സീറോ-മലബാർ മെത്രാന്മാരുമായുള്ള ബന്ധം വളരെ വഷളായിരിക്കുന്ന ഒരു സമയമാണിപ്പോൾ. ഏവരെയും ഉൾകൊണ്ടുകൊണ്ടുള്ള ഒരു സഭാസിനഡും തീരുമാനമെടുക്കലും അനിവാര്യമാണെന്ന് അവർ വിശ്വസിക്കുന്നു. എർണാകുളം-അങ്കമാലി അതിരൂപതയിലെ ആഭ്യന്തര പോരാട്ടങ്ങൾ, ചിലർ സിനഡാലിറ്റിയുടെ ആത്മാവിനോടുള്ള വെല്ലുവിളിയായി കണ്ടു. ആരാധന ക്രമങ്ങളെക്കുറിച്ചുള്ള തർക്കം വിഭാഗീതയിലേക്കും ആശയവിനിമയ തകർച്ചയിലേക്കും നയിച്ചു. ഇത് ശ്രവണത്തിന്റെയും വിട്ടുവീഴ്ചയുടെയും സിനഡൽ ആദർശത്തിന് വിരുദ്ധമായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കണം എറണാകുളം-അങ്കമാലി അതിരൂപതയിൽ അല്മായർ സംഘടിപ്പിച്ച അല്മായസിനഡിനെ വിലയിരുത്താൻ.
കത്തോലിക്ക സഭയാകുന്ന സ്ഥാപനം കോൺസ്റ്റൻറ്റൈൻ ചക്രവർത്തിയുടെ കാലംമുതൽ പ്രഭുവർഗ്ഗ, രാജവാഴ്ച സംവിധാനത്തിലായിരുന്നു ഭരണം നിർവ്വഹിച്ചിരുന്നത്. അപ്പോൾ സ്വാഭാവികമായി റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളുടെ ഭരണം പോപ്പിലാരംഭിക്കുന്ന ശ്രേണിബദ്ധമായ ഒരു ഭരണസമ്പ്രദായത്തിന് രൂപമുണ്ടായി. ഇന്നും ആ ഭരണസമ്പ്രദായം റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളിൽ തുടരുന്നു. ആദ്യ നൂറ്റാണ്ടുകളിലെ സിനഡല്‍ശൈലി തുടർന്നുപോന്നത് മലങ്കരയിലെ മാർതോമ നസ്രാണിസഭ മാത്രമാണ്.
സഭയുടെ അടിസ്ഥാനഘടകം ദൈവജനമാണെന്നും ഹൈരാര്‍ക്കി സേവനത്തിന്റെ ചൈതന്യത്തില്‍ ദൈവജനത്തെ രക്ഷയുടെ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കണമെന്നുമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചത്. ഒരു തീര്‍ത്ഥാടകസമൂഹമായ സഭയുടെ എല്ലാ തലങ്ങളിലും, അജപാലകരും സന്ന്യസ്തരും അല്മായരും (സഭാനേതൃത്വവും ദൈവജനവും) ഒരുമിച്ചു യാത്ര ചെയ്യുകയും പ്രവര്‍ത്തിക്കുകയും സാക്ഷ്യം നല്‍കുകയും വേണം. ഓരോ ക്രൈസ്തവനും സഭാജീവിതത്തിലെ സജീവവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പങ്കാളിത്തത്തിലൂടെയാണ് തന്റെ വിശ്വാസജീവിതപൂര്‍ണ്ണത പ്രാപിക്കേണ്ടത്. അതാണ് സിനഡല്‍ ജീവിതശൈലി.
യേശുവിൽ ഒരു സമൂഹമായി പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് പിതാവിന്റെ ഭവനത്തെ ലക്ഷ്യമാക്കി യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വിശ്വാസികളുടെ സമൂഹമാണ് സഭ. മാമ്മോദീസവഴി വിശ്വാസമാകുന്ന ദാനവും ആത്മാവിന്റെ അഭിഷേകവും ഓരോ വിശ്വാസിക്കും നല്കപ്പെട്ടിട്ടുണ്ട്. അതുവഴി ഓരോ വിശ്വാസിയും ക്രിസ്തുവിന്റെ പ്രവാചകദൗത്യത്തില്‍ പങ്കുചേരുന്നുമുണ്ട്. ദൈവജനത്തിന്റെ കൂട്ടായ ചിന്തകളും തീരുമാനങ്ങളും ഉടലെടുക്കുന്നത് സിനഡല്‍ സമ്മേളനങ്ങളിലൂടെയാണ്. ആദ്യ ജറുസലേം സൂനഹദോസ് മുതല്‍ ഈ രീതി സഭയില്‍ എന്നും നിലനിൽക്കേണ്ടതായിരുന്നു. ആദ്യകാലങ്ങളില്‍ സജീവമായിരുന്ന ഈ സഭാഭരണശൈലി കോൺസ്റ്റൻറ്റൈൻറെ സഭ ആയതോടെ റോമൻ പാശ്ചാത്യ/പൗരസ്ത്യസഭകളിൽ നിന്നും അപ്രത്യക്ഷമായി. സഭയുടെ എല്ലാ തലങ്ങളിലുമുള്ള തീരുമാനങ്ങളും കൂടിയാലോചനകളിലൂടെ നടപ്പില്‍ വരുത്തുവാനാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തത്. ഇപ്രകാരമുള്ള കൂടിയാലോചനകളുടെയും, പങ്കാളിത്തശൈലികളുടെയും പ്രാധാന്യം തന്റെ ശുശ്രൂഷയുടെ ആരംഭം മുതല്‍തന്നെ ഫ്രാന്‍സിസ് പാപ്പ ഊന്നിപ്പറയുന്ന വിവരവും നമുക്കറിയാം. സിനഡിന്റെ എല്ലാ തലങ്ങളിലും ഘട്ടങ്ങളിലും ദൈവജനത്തിന്റെ സംഘാതചിന്തകളും നിര്‍ദ്ദേശങ്ങളും ഫലപ്രദമായി സഭാജീവിതത്തിൽ സ്വാംശീകരിച്ചു നവീകരണക്കാനായിരുന്നു സാര്‍വ്വത്രികസഭാസിനഡ് വഴി ഫ്രാന്‍സിസ് പാപ്പ ശ്രമിച്ചത്.
മലങ്കരയിൽ മാർതോമ സ്ഥാപിച്ച സഭ സുറിയാനിസഭയോ റോമൻപൗരസ്ത്യസഭയോ അല്ല. അത് പ്രാദേശികവും സ്വതന്ത്രവുമായ മാർതോമ നസ്രാണി സഭയാണ്. ആ സഭയ്ക്ക് റോമൻ പാശ്ചാത്യ/പൗരസ്ത്യ സഭകളെപ്പോലെ രാജകീയ പ്രൗഢിയോ ഘടനയോ നിയമങ്ങളോ അധികാരാധിഷ്ഠിതമായ ഹയരാർക്കിയോ ഉണ്ടായിരുന്നില്ല. ‘മാർതോമയുടെ മാർഗവും വഴിപാടും’ എന്ന നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്ര പൈതൃകമായിരുന്നു അവരുടെ ക്രിസ്തീയ ജീവിത ശൈലി. അവരുടെ പള്ളിഭരണവും മൊത്തത്തിലുള്ള മറ്റു തീരുമാനങ്ങളും നടപ്പിലാക്കിയിരുന്നത് ഇടവകയോഗങ്ങളും പ്രാദേശികയോഗങ്ങളും മലങ്കര പള്ളിക്കാരുടെ മഹായോഗങ്ങളും വഴിയാണ്. ഈ ഭരണസമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാ പാരമ്പര്യത്തിലധിഷ്ഠിതവും ആയിരുന്നു. മാർതോമ ക്രിസ്ത്യാനികളുടെ കൂട്ടായ്മ, മാർതോമ മാർഗം, ആര്‍ച്ചുഡീക്കന്‍ പദവി, പള്ളിയോഗം, സഭായോഗം എല്ലാം മാർതോമക്രിസ്ത്യാനികളുടെ ചരിത്രപാരമ്പര്യങ്ങളാണ്. ജാതിക്കു കർത്തവ്യൻ (ആർക്കദ്യാക്കോൻ) ആയിരുന്നു മലങ്കരനസ്രാണികളുടെ സമുദായ നേതാവ്. സഭാപരവും രാഷ്ട്രപരവും സാമൂഹികവുമായ എല്ലാ കാര്യങ്ങളും നിർവ്വഹിച്ചിരുന്നത് മലങ്കര പള്ളിക്കാരുടെ മഹായോഗ തീരുമാനമനുസരിച്ച് ജാതിക്കു കർത്തവ്യൻ ആയിരുന്നു. കല്ദായയിൽനിന്നു വിളിച്ചുവരുത്തിയിരുന്ന കൽദായ നെസ്തോറിയൻ മെത്രാപ്പോലീത്താമാരായിരുന്നു മലബാർ സഭയ്ക്ക് ആധ്യാത്മിക ശുശ്രൂഷ ചെയ്തിരുന്നത്. അവർ സമുദായത്തിൻറെ ഭൗതികകാര്യങ്ങളിലോ സഭാഭരണകാര്യങ്ങളിലോ കൈകടത്തിയിരുന്നില്ല. പ്രേഷ്യൻ മെത്രാന്മാരുടെ സുദീർഘമായ ശുശ്രൂഷാകാലഘട്ടത്തിൽ നസ്രാണിസഭാ ഭരണസമ്പ്രദായത്തിന് മാറ്റമൊന്നും ഉണ്ടായില്ല. ഇന്ന് അല്മായർ എന്നറിയപ്പെടുന്ന വിശ്വാസികളെ അന്നറിയപ്പെട്ടിരുന്നത് 'എണങ്ങർ' എന്നാണ്. നസ്രാണി സമുദായത്തിലെ വൈദികേതരർ ഉദയമ്പേരൂർ സൂനഹദോസുവരെ എണങ്ങരാണ്. പിന്നീട് എണങ്ങർ എന്ന നല്ല മലയാളം പദത്തിനുപകരം 'അല്മായർ' എന്ന സുറിയാനിപദം കടന്നുകൂടി. നസ്രാണികളുടെ സങ്കല്പത്തിൽ പട്ടക്കാർ എണങ്ങരുടെ ശുശ്രൂഷകർ മാത്രമാണ്. പോർച്ചുഗീസുകാരുടെ കൊളോണിയൽ ഭരണകാലം മുതൽ നസ്രാണികളുടെ പള്ളിഭരണതനിമയും മറ്റുപലതും നഷ്ടപ്പെട്ടുതുടങ്ങിയിരുന്നു. അടുത്തകാലത്ത് നസ്രാണിസഭയ്ക്ക് സ്വയംഭരണാധികാരം റോം നൽകുകയുണ്ടായി. അപ്പോൾ സഭയുടെ നല്ല പൂർവ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരികെ പോകുന്നതിനുപകരം അധികാര മോഹികളായ മെത്രാന്മാർ അല്മായരെ സഭാഭരണത്തിൽനിന്നും മാറ്റിനിർത്താൻ വേണ്ടി പള്ളിപൊതുയോഗത്തെ വികാരിയെ ഉപദേശിക്കുന്ന ഒരു നോക്കുകുത്തി സമതിയാക്കി മാറ്റി. കൂടാതെ, പൗരസ്ത്യസഭകളിൽ പെടാത്ത നമ്മുടെ സഭയ്ക്ക് പൗരസ്ത്യ കാനോൻ നിയമവും ബാധകമാക്കി. അങ്ങനെ പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്മാർ പള്ളിക്കാരിൽനിന്നും പിടിച്ചെടുത്തു. കോടതിവിധികൾപോലും മെത്രാന്മാർ അനുസരിക്കുന്നില്ലെന്നുള്ളത് നമ്മെ ഭയപ്പെടുത്തേണ്ടതാണ്. പണ്ടത്തേക്കാളധികം എണ്ണത്തിലും സഭാഭരണത്തിലും മെത്രാന്മാർ ശക്തിയാർജ്ജിച്ചുകഴിഞ്ഞിരിക്കുന്നു. പോപ്പ് ഫ്രാൻസിസിന്റെ സിനഡല്‍ശൈലിയോടുകൂടിയ സഭാഭരണസമ്പ്രദായത്തിന് ടോർപ്പിഡോവെയ്ക്കാൻ അവർ ശക്തരാണ്. ഒരുമിച്ച് തീര്‍ത്ഥാടനം ചെയ്യുന്ന വിശ്വാസികളുടെ സമൂഹമാണ് സഭയെന്ന ബോധവും ആന്തരികനവീകരണവും മാനസാന്തരവും ആധിപത്യശൈലി പിന്തുടരുന്ന അവർക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. എല്ലാ രൂപതകളിലും അല്മായസിനഡുകൾ രൂപീകരിച്ചുകൊണ്ട് പള്ളിഭരണത്തിൽ അല്മായരുടെ നിലപാടെന്താണെന്ന് മെത്രാന്മാരെ ധരിപ്പിക്കേണ്ട കടമ എണങ്ങരിൽ ഇന്ന് വന്നുഭവിച്ചിരിക്കുകയാണ്. അല്മായസിനഡും ക്രിസ്ത്യൻ ചർച്ച് പ്രോപ്പർടീസ് ആക്റ്റും മെത്രാന്മാർക്ക് പേടിസ്വപ്നങ്ങളാണെന്നുള്ളതിന് സംശയമില്ല. അല്മായ സിനഡല്‍ പ്രക്രിയ വഴി നവീകൃതവും, കാലോചിതവുമായ ക്രൈസ്തവജീവിത ശൈലികളും സഭാഭരണ സമ്പ്രദായങ്ങളും രൂപപ്പെടുകയാണ് വേണ്ടത്. എല്ലാ തട്ടിലുമുള്ള ദൈവജനത്തിന്റെ സ്വരം കേള്‍ക്കുന്ന സഭയാകണം മൂന്നാം സഹസ്രാബ്ദത്തിലെ സഭ. അപ്രകാരമൊരു സഭാഭരണശൈലി മാറ്റത്തിലേയ്ക്കുള്ള മാർഗ്ഗദീപമായിരിക്കണം അല്മായസിനഡ്.
ആഗോളസഭയിൽ പോപ്പ് ഫ്രാൻസിസ് കൊണ്ടുവരുവാൻ ഉദ്ദേശിച്ച സാര്‍വ്വത്രികസഭാ സിനഡിനു തുല്യമായ സിനഡ്, നസ്രാണിസഭയിൽ പൂർവ്വകാലം മുതൽ നിലനിന്നിരുന്ന പാരമ്പര്യമാണെന്നുള്ളതിൽ മാർതോമ നസ്രാണി ക്രിസ്ത്യാനികൾ അഭിമാന പുളകിതരാകേണ്ടതാണ്. 1599-ലെ ഉദയമ്പേരൂർ സൂനഹദോസും 1773-ൽ അങ്കമാലിയിൽ സമ്മേളിച്ച മലങ്കരപ്പള്ളിക്കാരുടെ മഹായോഗവും മാർതോമ നസ്രാണിസഭാ ഭരണപാരമ്പര്യത്തെ വിളിച്ചറിയിക്കുന്നതാണ്. അത് പാര്‍ലമെന്ററി നിയമനിർമ്മാണ രീതിയിലുള്ള ഭരണമല്ല; മറിച്ച്, കൂട്ടായ്മയുടെ പരസ്പര ശുശ്രൂഷയാണ്. ആറുലക്ഷത്തില്പരം അംഗങ്ങളും 250-ൽ പരം ഇടവകകളും 500-ലധികം രൂപത/സന്ന്യസ്ത വൈദികരുമുള്ള എർണാകുളം-അങ്കമാലി അതിരൂപതയിലെ തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ 2025 ഓഗസ്റ്റ് 15-16 തീയതികളിൽ എറണാകുളം റിന്യൂവൽ സെന്റെറിൽ നടന്ന അല്മായസിനഡ് വമ്പിച്ച വിജയവും ചരിത്ര സംഭവവുമായിരിക്കുന്നു. അവർ ഒറ്റക്കല്ല, ഒറ്റക്കെട്ടായ സഭാസമൂഹമാണ്. മാര്തോമ നസ്രാണി ക്രിസ്ത്യാനികളുടെ പൂർവ്വ സിനഡാലിറ്റി (സഭായോഗം) അതുവഴി പുനരുദ്ധരിക്കപ്പെടുകയാണെന്നുപറയാം. അവർ കൈക്കൊള്ളുന്ന തീരുമാനങ്ങളും നയരൂപീകരണങ്ങളും അതിരൂപതയിൽ നടപ്പിൽ വരുത്താനും അവർക്കു സാധിക്കും. യാഥാർത്ഥത്തിൽ എർണാകുളം- അങ്കമാലി അതിരൂപതയിലെ ദൈവജനം ഒറ്റക്കെട്ടായി നടത്തിയ അവകാശ പ്രഖ്യാപനമായിരുന്നു ആ അല്മായസിനഡ്; ക്രിസ്തുവിൽ സ്വതന്ത്രരായതിന്റെ സാക്ഷ്യം. ഭാവിയിൽ വൈദികരും അല്മായരും മെത്രാനും കൂടിയ സിനാഡായാൽ സിനഡാലിറ്റിയുടെ പൂർത്തീകരണമാകും. എർണാകുളം- അങ്കമാലി അതിരൂപതയിലെ ദൈവജനം സംഘടിപ്പിച്ച അല്മായസമ്മേളനം സീറോ-മലബാർ സഭയിലെ മറ്റു രൂപതകളിലേക്കും വ്യാപിക്കുമെന്നും അങ്ങനെ അവരും അവരുടെ സഭയിലെ അവകാശങ്ങൾ വീണ്ടെടുക്കുമെന്നും യേശുവിൽ സ്വതന്ത്രരായ ദൈവജനമാകുമെന്നും പ്രത്യാശിക്കാം.